കുരങ്ങനും ഞാനും തമ്മിൽ
ഓർമ്മയിലെ ആദ്യത്തെ കുരങ്ങൻ മുത്തശ്ശിക്കഥകളിലായിരുന്നു. അതായത് എൻ്റെ മുത്തശ്ശി എനിക്കു പറഞ്ഞുതന്നിരുന്ന കഥകളിൽ. അതിൽ എനിക്ക് ഏറെ ഇഷ്ടം ആ കുരങ്ങൻ കഥ. ഇടുക്കി പൈനാവ് ആന വാർഡിലെ പോലീസ് ക്വാർട്ടേഴ്സിലായിരുന്നു എൻ്റെ ജീവിതത്തിലെ ആദ്യത്തെ മൂന്നു നാല് വർഷം ചിലവഴിച്ചത്. പപ്പ ആസ്സാമിലും മമ്മി ഇടുക്കിയിലും ജോലി ചെയ്തിരുന്ന കാലം. മുത്തശ്ശിയാരുന്നു അന്നെന്നെ നോക്കിയിരുന്നത്. കുളിച്ചൊരുക്കിയിരുത്തുന്നതും, പടിയിലിരുന്നു ഞാൻ വാർഡിലെ എല്ലാവരോടും കിന്നാരം പറയുന്നതും, ചെറിയപാത്രത്തിലെടുത്ത് അച്ചാർ നക്കി തിന്നുന്നതും, എടുത്ത് നടന്നു കഥകൾ പറഞ്ഞ് ചോറ് വാരിത്തരുന്നതും ഒക്കെ എത്ര തവണ കേട്ട് ഞാൻ സുഖം കൊണ്ടിരിക്കുന്നു. അതിൽ ഏറ്റവും സുഖം ആനകളെ ചൂണ്ടിക്കാണിച്ചു ചോറ് വാരിത്തന്ന കഥയാണ്. ചിലപ്പോളൊക്കെ വെള്ളം കുടിക്കാനായി ആനകൾ അപ്പുറത്തെ മലയിറങ്ങി വരാറുണ്ടതത്രേ. ഈ കഥ എന്നെ അല്പം ആത്മാഭിമാനിയാക്കാറുമുണ്ട്. കാക്കയെയും പൂച്ചയെയുമൊക്കെ കണ്ടു ചോറുണ്ട കുട്ടികൾക്കിടയിൽ ആനയെ കണ്ടു ചോറുണ്ട ഞാൻ!! മലകൾ കാണുമ്പോഴും പൂരപ്പറമ്പിൽ ആനകളെ കാണുമ്പോഴും ഒക്ക...