വഴിയരികിലെ കാൻസർ കാഴ്ചകൾ!
വഴിയരികിലെ കാൻസർ കാഴ്ചകൾ! ഇന്നലെ വൈകിട്ട് നടക്കാനിറങ്ങുമ്പോൾ പ്രത്യേകിച്ച് ഉദ്ദേശമൊന്നുമുണ്ടായില്ല. മുബൈ വീഥികൾ അറിയുക എന്നതൊഴിച്ചാൽ. എന്നാൽ ഇന്നു പുലർച്ചേ വീണ്ടും അതേ വഴികളിലൂടെ വീണ്ടും നടക്കാനിറങ്ങുമ്പോൾ വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു മനസ്സിൽ. അസ്വസ്ഥമാകുവാൻ! ഇന്നലെ വൈകിട്ട് മനസ്സിനെ അസ്വസ്ഥമാക്കിയ കാഴ്ചകളുടെ പുലർകാല ഭാവം അറിയുവാൻ. ഫുഡ് പാത്ത് താത്കാലിക വീടാക്കി മാസങ്ങളോളം തെരുവിൽ കഴിയേണ്ടിവരുന്ന കാൻസർ രേഗികളുടേതായിരുന്നു ആ കാഴ്ച. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കാൻസർ ചികിത്സക്കായി മികവിന്റെ കേന്ദ്രമായ ടാറ്റ മെമോറിയൽ ഹോസ്പിറ്റലിലേക്ക് എത്തിയവരാണവർ. ഡോക്ടറെ കാണാനും ഓപറേഷനും കീമോതെറാപിക്കും റേഡിയേഷനുമൊക്കെയായി ഊഴം കാത്തിരിക്കുകയാണവർ. പ്ളാസ്റ്റിക് ഷീറ്റോ പായയോ നിലത്തു വിരിച്ച്, സഞ്ചികളും മറ്റും അരികിൽ വച്ച്, കാർഡ് ബോർഡ് ബോക്സോ ഇഷ്ടികയോ മേശയാക്കി, മതിലിലോ മരത്തിലോ അയ കെട്ടി, ചിലപ്പോൾ ഒരു ഷീറ്റ് മേലെയും വലിച്ചു കെട്ടി, റോഡരികിൽ താത്കാലിക ഭവനം തീർത്തിരിക്കുകയാണവർ. മാസങ്ങളായി. കാൻസർ ചികിത്സയിൽ മരുന്നുകൾക്കൊപ്പം ഭക്ഷണത്തിനും, മാനസികാവസ്ഥക്കും, ശ്വസിക്കുന്ന വായുവിനും ഒക്കെ പ...