അവനൊപ്പം
മഴ പെയ്തു തോർന്നു ഒരു കിടു അന്തരീക്ഷം ആയിരുന്നു രാവിലെ. മടി പിടിച്ച് കിടക്കാതെ ഈ ഞായറാഴ്ച രാവിലെ ഫീൽ ചെയ്യാൻ ഉള്ളതാണ് എന്ന് ഉറപ്പിച്ചു നടക്കാൻ തയാറായി. ഇറങ്ങിയപ്പോഴേക്കും മഴ തുടങ്ങി തിരിച്ചു കയറി.
പക്ഷേ നടക്കാനുള്ള inner urge എന്നെ കുട പിടിച്ചു നടക്കുന്നതിൻ്റെ possibility ഓർമപ്പെടുത്തി. അങ്ങനെ പുതിയതായി വാങ്ങിയ വലിയ കുടയും നിവർത്തി നടക്കാൻ തുടങ്ങി. ആരും പുറത്തില്ല. കിടു ഫീൽ.
ഞാനും പ്രകൃതിയും മാത്രം.
ക്യാമ്പസ്ന് ഏറ്റവും ഔട്ടർ ഉള്ള വഴിയിലേക്ക് നടന്നു. എൻ്റെ ഏറ്റവും ഇഷ്ടമുള്ള റൂട്ട് ആണത്. ചാറ്റൽ മഴയുടെ ശബ്ദം... ചെറു കാറ്റ്.. കാറ്റ് അടിക്കുമ്പോഴുള്ള കുളിര്... ദൂരെ നിന്ന് കിളികളുടെ ശബ്ദം... മൂഡ് കേറി കേറി വരുന്നു.
അപ്പോഴാണ് അങ്ങ് ദൂരെ ഒരു അനക്കം. ഇങ്ങനെ ഉള്ള സമയത്ത് ഞാൻ ഇത്തിരി possessive ആകും. എനിക്കും പ്രകൃതിക്കും ഇടയിൽ വേറെ ആളുകൾ ഉണ്ടാവുന്നത് അസ്വസ്ഥത ഉണ്ടാക്കും. തനിച്ചിങ്ങനെ ഫീൽ ചെയ്ത് നടക്കണം. morning walk ന് പോവുന്നത് തന്നെ അതിനാണ്. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അസ്വസ്ഥതയുടെ ആഴം കൂട്ടി അതൊരു പട്ടി ആണെന്ന തിരിച്ചറിവ് ഉണ്ടായി. പട്ടികളോട് എനിക്കുള്ളത് ഒരു തരം പേടി കലർന്ന വികാരം ആണെന്ന് എന്നെ അറിയുന്നവർക്ക് അറിയാമല്ലോ.
പുറത്തു നിന്നു കയറി വന്ന തെരുവ് നായ ആണ്. അങ്ങ് ദൂരേ ആണ്. ഞാൻ അടുത്ത് എത്തുമ്പോഴേക്കും പൊയ്ക്കോളും എന്ന വിചാരത്തിൽ മുന്നോട്ട് നടന്നു. അവൻ പോവുകയും ചെയ്തു. വേണ്ടും മഴ ആസ്വദിച്ചു കട്ട റൊമാൻ്റിക് മൂഡ് ഒക്കെ ആയി മുന്നോട്ട്.
പെട്ടന്നാണ് അവൻ പ്രത്യക്ഷപ്പെടുകയും എൻ്റെ കൂടെ നടക്കാൻ തുടങ്ങിയതും. വിജനമായ വഴിയിൽ ഞാനും അവനും മാത്രം. ഒന്നും ചെയ്യില്ലായിരിക്കും എങ്കിലും എനിക്ക് ഒരുതരം പേടി വരും.
അടുത്ത് ആരും സഹായിക്കാൻ ഇല്ലാത്തത് കൊണ്ട് ഞാൻ ധൈര്യം അഭിനയിച്ച് അവനെ നോക്കാതെ നടപ്പ് തുടർന്നു. കുരങ്ങൻമാരോടു പരീക്ഷിച്ചു വിജയിച്ച ടെക്നിക് ആണത്. നമ്മള് അവരെ നോക്കിയാൽ അവര് ആക്രമിക്കാൻ വരും. ശ്രദ്ധിക്കാതെ ഇരുന്നാൽ അങ്ങനെ പോവുകയും ചെയ്യും.
കുറച്ചു ദൂരം നടന്നിട്ട് പൊയ്ക്കോളും എന്ന് കരുതിയെങ്കിലും അവൻ എൻ്റെ കൂടെ തെന്നെ നടന്നു. അതുവഴി വന്ന ഒരു ഭൈയ്യ യോടു എന്നെ പുറകെ വരുന്ന പട്ടിയിൽ നിന്നും രക്ഷിക്കാൻ അഭ്യർത്ഥിച്ചു. ഭയ്യ പട്ടിയെ വിളിച്ചു കൊണ്ട് പോയി. പക്ഷേ അവൻ വീണ്ടും തിരിഞ്ഞ് എൻ്റെ അടുത്തേക്ക് വന്നു.
ഗുൽമോഹർ ചുവടുകൾ ഒക്കെ ചുവന്ന് കിടക്കുന്നു. മഴ പെയ്തു തുടങ്ങിയതിൽ പിന്നെ തളിർത്ത് തുടങ്ങിയ പുല്ലുകളും ചുവന്ന വീണു കിടക്കുന്ന പൂക്കളും. ഫോട്ടോ എടുക്കാതെ പോരാൻ പറ്റില്ലല്ലോ. കുട്ടിക്കാലത്ത് ഗുൽമോഹർ പൂവിൻ്റെ കാളിക്സ് എടുത്ത് നഖം ഉണ്ടാക്കി കളിച്ചിട്ടുണ്ട്. കോട്ടയത്ത് ഈസ്റ്റ് പോലീസ് സ്റ്റേഷൻ്റെ ചേർന്നുള്ള മരത്തിൽ നിന്നും വീണ പൂക്കൾ ആണ് എനിക്ക് ആ കളിക്കുള്ള അവസരം ഉണ്ടാക്കി തന്നത് എന്നാണ് ഓർമ. അതിനു ശേഷം ഹിമാലയൻ ക്യാമ്പസിൽ ആണ് എനിക്കിങ്ങനെ കളിക്കാനായി ഗുൽമോഹർ വീണു കിട്ടിയത്. ഞായറാഴ്ചകളിൽ തനിച്ച് നടക്കുമ്പോൾ കിട്ടുന്ന അവസരം ഞാൻ പഴാക്കാറില്ല. അവിടെ നിന്ന് നഖം ഒക്കെ ഉണ്ടാക്കി കളിച്ചു ഫോട്ടോ ഒക്കെ എടുത്ത് നിർവൃതി നേടി. നൊസ്റ്റാൾജിയ ആണല്ലോ നമ്മുടെ മെയിൻ.
നമ്മുടെ ഗഡി പൊയ്ക്കോളും എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു ഗുൽമോഹർ ചുവട്ടിലെ ഫോട്ടോ സെഷന്. പക്ഷേ അവൻ എന്നെ തോൽപ്പിച്ചു കളഞ്ഞു. കുറച്ച് നേരം മുന്നോട്ട് പോയി തിരികെ വന്ന് വരുന്നില്ലേ എന്ന മട്ടിൽ എന്നെ നോക്കി വീണ്ടും നടന്ന് തിരിച്ചു വന്നു അവൻ അവിടെ തന്നെ തുടർന്നു.
വീണ്ടും ഞങ്ങൾ നടപ്പ് തുടർന്ന്. ഇടക്കിടെ അവനെ നോക്കുമ്പോൾ ഇത്തിരി സ്നേഹം ഒക്കെ തോന്നി. പേടിയും ഇത്തിരി കുറഞ്ഞു. ഇപ്പൊൾ ഇത്തിരി രസം ഒക്കെ തോന്നിത്തുടങ്ങി. ഇതും പടം ആക്കണമല്ലോ. അവൻറെ പടം, വീഡിയോ, ഞങ്ങൾ രണ്ടും ഉള്ള selfie video ഒക്കെയായി ഇന്നത്തെ ദിവസം സ്പെഷ്യൽ ആയി. ക്വാർട്ടേഴ്സ് വരെ അവൻ ഒപ്പം വന്നു. അവിടുന്ന് സെക്യൂരിറ്റി അവനെ പറഞ്ഞു വിട്ടു.
ഇതിന് മുൻപുള്ള അവസരങ്ങളിൽ എല്ലാം എൻ്റെ കൂടെ ഉളളവർ എൻ്റെ പേടി സഹിക്കാതെ ഇവരെ ഓടിച്ചു വിടുക ആണ് പതിവ്. വളർത്ത് നായ ഉള്ള കൂട്ടുകാരുടെ വീട്ടിൽ ചെന്നാൽ ആദ്യം അവരെ അടച്ചിടും പിന്നെ ആണ് ഞാൻ അകത്ത് കയറാറ്. അവിടെയാണ് ഞാൻ ഇന്ന് പട്ടിക്കൊപ്പം നടന്നതും ചെറുതായി കൂട്ട് കൂടിയതും
-ലേഖ ദാസ്-




Comments
Post a Comment