Film Review 1- Maayanadi മായാനദി

മായാനദി കണ്ടിറങ്ങുമ്പോൾ ആകെ ഒരു നിശബ്ദത ആയിരുന്നു.
മനസ്സിലും തീയേറ്ററിലും.
എല്ലാവരുടെയും മനസ്സ് കറച്ചു സമയത്തേക്കെങ്കിലും നിശബ്ദമായിക്കാണണം.
കണ്ടു കഴിഞ്ഞ് റിവ്യൂ എഴുതണം എന്ന സുഹൃത്തിന്റെ വാക്ക് മനസ്സിലേക്ക് വന്നു. എന്തെഴുതണം എന്ന് ചിന്തിക്കുമ്പോഴും മനസ്സ് നിശബ്ദം!
ബൈക്കിന്റെ പിൻസീറ്റിലിരുന്ന് തിരിച്ച് വീട്ടിലേക്കു വരുമ്പോൾ കണ്ണടച്ചിരിക്കാനാണ് തോന്നിയത്.
മുഖത്തേക്കടിക്കുന്ന കാറ്റും കാറ്റിൽ പതിയിരിക്കുന്ന നേരിയ തണുപ്പും.
ഡിസംബർ രാത്രികൾക്കിപ്പോൾ പഴയ തണുപ്പില്ല. എങ്കിലും കണ്ണടച്ചിരുന്നാൽ ഒളിച്ചിരിക്കുന്ന ആ തണുപ്പ് ചെറുതായി ഫീൽ ചെയ്യാൻ പറ്റും.
കണ്ണു തുറന്നത് ആകാശത്തേക്ക്. ഗേറ്റു തുറന്നു കഴിഞ്ഞും കുറേ നേരം നക്ഷത്രങ്ങൾ നോക്കി നിന്നു.
രാത്രിയുടെ സൗന്ദര്യം.
അതും മായാനദിയിൽ മുന്നിട്ടു നിൽക്കുന്നു. അപ്പുവും മാത്തനും വീണ്ടും കണ്ടുമുട്ടുന്നത് ഒരു രാത്രിയിലാണ്.
പലപ്പോഴും വീണ്ടും കാണുന്നതും !
രാത്രിയിൽ റോഡിലൂടെ ഒപ്പം നടക്കുന്നത്, പെട്ടിക്കടയിൽ നിന്ന് ചായ അല്ല ബൂസ്റ്റ് കിടക്കുന്നത്, ധനുഷ് കോടിയിലെ പൊളിഞ്ഞ പള്ളിയിൽ തീ കാഞ്ഞ് ചേർന്നിരിക്കുന്നത്, ഒക്കെ മനസ്സിൽ തങ്ങിനിൽക്കും.
പിന്നെ, എല്ലാ റിവ്യൂകളിലും എഴുതിയിരിക്കുന്ന അപർണ്ണയുടെ വീട്ടിലെ ആ രാത്രിയും.
സിനിമ അവസാനിക്കുന്നതും, മാത്തന്റെ മനസ്സിലെ അപർണയും അപർണയുടെ മനസ്സിലെ മാത്തനും അവരുടെ വാക്കുകളിലൂടെ തന്നെ നമ്മെ പറഞ്ഞറിയിക്കുന്നതും രാത്രികളിൽ തന്നെ.
മാത്തന്റെ മനസ്സു നിറയെ കലർപ്പില്ലാത്ത സ്നേഹമാണ്.
ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളിലും ഇന്നത്തെ കൊച്ചു സന്തോഷങ്ങളിലും അവളോടുള്ള പ്രണയം നിറഞ്ഞു നിൽക്കുന്നു.
പുഴയോരത്തു പണിയണമെന്നാഗ്രഹിക്കുന്ന വീട്ടിൽ തനിക്കും ഭാര്യക്കും ഒന്നിച്ചു കിടക്കാൻ പറ്റുന്ന ബാത്ത് ടബ് വേണമെന്നു വരെ സ്വപ്നം കണ്ടു കൊണ്ടാണ് സിനിമയുടെ തുടക്കത്തിൽ മാത്തൻ നമ്മുടെ മുന്നിലെത്തുന്നത്.
കള്ള പണം കടത്തുന്നതിനിടെ താമസിക്കുന്ന ഹോട്ടൽ സ്യൂട്ട് റൂം കാണുമ്പോഴും, ബാത്ത് റൂമിൽ റോസപ്പൂക്കളും, കൊളുത്തിയ മെഴുകുതിരിയുമൊക്കെ വച്ച് അലങ്കരിച്ച് കളിക്കാനൊരുങ്ങുമ്പോഴും മാത്തനെത്തുന്നത് അവളിലേക്കാണ്. ടബിലെ സോപ്പുപതയിൽ കിടന്ന്
ഫോണിൽ അപർണയുടെ വീഡിയോകൾ നോക്കി വീണ്ടും സ്വപ്നം കാണുന്ന മാത്തൻ.
അപർണ്ണക്ക് അവനൊരു കംഫർട്ട് സ്പേസാണ്. വിശ്വാസം നഷ്ട്ടപ്പെട്ടു എന്നു പറഞ്ഞ് അവനെ തള്ളി പറയുമ്പോഴും ചേർന്നു നടക്കാൻ ഇഷ്ടപ്പെടുന്നൊരിടം.
ഓഡിഷനു മുൻപ് കടുത്ത സമ്മർദ്ദത്തിലിരിക്കമ്പോൾ ആത്മവിശ്വാസം വീണ്ടെടുക്കാൻ വിളിക്കുന്നതും, ഓഡിഷനിൽ സെലക്ടായതിന്റെ സന്തോഷം ആഘോഷിക്കാൻ കൂട്ടുന്നതും മാത്തനെ തന്നെ.
ഇൻഹിബിഷൻസ് ഒന്നുമില്ലാതെ പ്രണയം കൈമാറുമ്പോഴും, കൂടിചേരൽ പൂർണ്ണമായും ആസ്വദിക്കുമ്പോഴും അതിലുമൊക്കെ മീതെയാണ് തന്റെ സ്വപ്നങ്ങളും ജീവിതവും എന്നു പറയുന്ന അപർണ്ണ.
ഇവരുടെ പ്രണയം ഒരൊഴുക്കാണ്. ഒന്നിച്ചൊഴുകി, രണ്ടു വഴിക്കു പിരിഞ്ഞ്, വീണ്ടും ചേർന്നൊഴുകി, വീണ്ടും പിരിഞ്ഞൊഴുകുന്നൊരൊഴുക്ക്.
പരസ്പരം സ്വന്തമാക്കാതെയുള്ള ഒരു ചേർന്നൊഴുക്ക്.
കഥയിലുപരി മായാനദി ഒരു അനുഭവമാണ്!

Comments

  1. I read this review in ur Fb and after reading I felt like watching it in big screen ..Waiting for it👍

    ReplyDelete

Post a Comment

Popular posts from this blog

ഒരു ചുംബന കവിത

സ്വയംവര പരീക്ഷ

പ്രതീക്ഷ